ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് പാസ്‌പോർട്ട് അനുവദിക്കുന്നതെങ്കിലും, അത് പൗരത്വം തെളിയിക്കാനുള്ള നിർണായക രേഖയല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പതിനാലാമത് പാസ്‌പോർട്ട് സേവാ ദിവസിനോട് അനുബന്ധിച്ചാണ് മന്ത്രാലയത്തിൻ്റെ വിശദീകരണം.വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ പ്രസ്താവനയ്ക്ക് പിന്നാലെ, ഇന്ത്യയിൽ പൗരത്വം തെളിയിക്കാനുള്ള കൃത്യമായ മാനദണ്ഡം എന്തെന്നതിനെച്ചൊല്ലി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ (X) വലിയ രീതിയിലുള്ള ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. അന്താരാഷ്ട്ര യാത്രകൾ സുഗമമാക്കുന്നതിനായി സർക്കാർ നൽകുന്ന പ്രാഥമിക യാത്രാരേഖ മാത്രമാണ് പാസ്‌പോർട്ട്. എന്നാൽ, പാസ്പോർട്ട് കൈവശമുണ്ടെന്നത് കൊണ്ട് മാത്രം ഒരാൾക്ക് പൗരത്വം അവകാശപ്പെടാൻ കഴിയില്ലെന്നുമാണ് മന്ത്രാലയം വ്യക്തമാക്കിയത്. മാത്രമല്ല, പാസ്‌പോർട്ട് ഒരിക്കലും വ്യക്തികളുടെ സ്വന്തം ഉടമസ്ഥതയിലുള്ളതല്ല, മറിച്ച് അത് ഭാരത സർക്കാരിന്റെ സ്വത്താണെന്നും സർക്കാർ ആവശ്യപ്പെടുമ്പോൾ അത് തിരികെ നൽകാൻ ബാധ്യസ്ഥരാണെന്നും മന്ത്രാലയം വ്യക്തമാക്കി. പാസ്പോർട്ടിൻ്റെ പിൻഭാഗത്ത് അത് വ്യക്തമാക്കുന്നുണ്ട് എന്നും മന്ത്രാലയം അറിയിച്ചു. നേരത്തെ എസ്ഐആറുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ, ആധാർ കാർഡ് പൗരത്വത്തിനുള്ള തെളിവല്ലെന്നും അതൊരു തിരിച്ചറിയൽ രേഖ മാത്രമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ പൗരത്വ നിയമപ്രകാരം പൗരത്വം നിർണ്ണയിക്കുന്നത് ജനനവർഷത്തെ അടിസ്ഥാനമാക്കിയാണ് 1950 ജനുവരി 26-നോ അതിനു ശേഷമോ, എന്നാൽ 1987 ജൂലൈ 1-ന് മുൻപോ ഇന്ത്യയിൽ ജനിച്ചവർ ജനനം കൊണ്ട് ഇന്ത്യൻ പൗരന്മാരാണ്. 1987 ജൂലൈയ്ക്ക് ശേഷം ജനിച്ചവർക്ക് മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ ഇന്ത്യൻ പൗരനായിരുന്നാൽ പൗരത്വം അവകാശപ്പെടാം. 2004 ഡിസംബർ 3-നോ അതിനു ശേഷമോ ജനിച്ചവർക്ക്, മാതാപിതാക്കൾ രണ്ടുപേരും ഇന്ത്യൻ പൗരന്മാരായിരിക്കണം അല്ലെങ്കിൽ ഒരാൾ ഇന്ത്യൻ പൗരനും മറ്റേയാൾ നിയമവിരുദ്ധ കുടിയേറ്റക്കാരൻ അല്ലാതിരിക്കുകയും വേണം.
0 Comments