വാർത്തകൾ@10 എ എം



2026  ജൂണ്‍ 23 , ചൊവ്വ 
1201  മിഥുനം 9.

◾  അമേരിക്കയും ഇറാനും തമ്മിലുളള സമാധാന ചര്‍ച്ചകളില്‍ വന്‍ പുരോഗതി. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പരിശോധനയ്ക്കു വിധേയമാകാമെന്ന്  ഇറാന്‍ സമ്മതിച്ചെന്നും ഇറാനെതിരായ ഉപരോധത്തില്‍ ഇളവു പ്രഖ്യാപിച്ചെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. ഇറേനിയന്‍ എണ്ണയുടെ ഉത്പാദനത്തിനും വിതരണത്തിനും വില്‍പ്പനയ്ക്കും യുഎസ് ട്രഷറി വകുപ്പ് അനുമതി നല്‍കി. സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന ചര്‍ച്ചയിലാണു ധാരണ. ചര്‍ച്ചയുടെ പുരോഗതി ലോകം ഉറ്റുനോക്കുകയായിരുന്നു.

◾  ഓസ്ട്രിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്ത് നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന ലോകകപ്പ് ഫുട്ബോളിന്റെ നോക്കൗട്ടിലെത്തി. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന ജര്‍മ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോര്‍ഡു തകര്‍ത്താണ് ഇരട്ട ഗോളോടെ മെസി അര്‍ജന്റീനക്ക് നോക്കൗട്ട് വിജയം സമ്മാനിച്ചത്. എട്ടാം മിനിറ്റിലെ പെനാല്‍റ്റി മെസിക്കു പിഴച്ചു. എന്നാല്‍ 36 ാം മിനിറ്റില്‍ മെസി ആദ്യ ഗോള്‍ നേടി. ഈ ഗോളോടെ ലോകകപ്പിലെ മെസിയുടെ പതിനേഴാം ഗോളായി. ജര്‍മനിയുടെ ക്ലോസെ നേടിയ 16 ഗോളിനെ മറികടന്നു. ഇഞ്ചുറി ടൈമിലാണ് മെസി ഓസ്ട്രയക്കെതിരേ രണ്ടാമത്തെ ഗോള്‍ നേടിയത്.

◾  ലോകകപ്പില്‍ ആദ്യമായി കനത്ത മഴയും ഇടിമിന്നലും മൂലം മല്‍സരം മാറ്റിവച്ചു. ഫിലാഡല്‍ഫിയയില്‍ നടന്ന ഫ്രാന്‍സ്- ഇറാഖ് മത്സരമാണു മാറ്റിയത്. മല്‍സരം തുടങ്ങി അരമണിക്കൂറിനു ശേഷം മഴ കനത്തു. ആദ്യ പകുതിയില്‍ കിലിയന്‍ എംബാപ്പെയുടെ ഗോളിലൂടെ ഫ്രാന്‍സ് 1-0 ന് മുന്നിട്ടുനില്‍ക്കുമ്പോഴാണ് ഇടിമിന്നലുണ്ടായത്. ആദ്യ പകുതിക്കുശേഷം താരങ്ങള്‍ക്കു ഗ്രൗണ്ടിലേക്ക് ഇറങ്ങാനായില്ല.

◾  തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അധിക വൈദ്യുതി ലഭ്യമായതിനെത്തുടര്‍ന്ന് ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവായി. കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനുള്ള പവര്‍ കോറിഡോറില്‍ നിയന്ത്രണം ഇല്ലാത്തതും കെഎസ്ഇബിക്ക് സഹായകമായി.

◾  കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.

◾  മാട്രിമോണിയല്‍ സൈറ്റും സമൂഹമാധ്യമങ്ങളും വഴി പരിചയപ്പെടുന്ന യുവാക്കളെ പങ്കാളിയാക്കാമെന്നും, ബിസിനസ് പാര്‍ട്ണര്‍ ആക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് കോടികള്‍ തട്ടിയെടുത്ത യുവതി പിടിയിലായി. ആലുവ എടത്തല സ്വദേശിനി ഷംല ഷമീര്‍ (29) ആണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവില്‍ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

◾  തൊണ്ടര്‍നാട് തൊഴിലുറപ്പ് തട്ടിപ്പുകേസ് വിജിലന്‍സ് അന്വേഷിക്കും. ക്രൈംബ്രാഞ്ചാണു കേസ് അന്വേഷിച്ചിരുന്നത്. പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ മറവില്‍ മൂന്നു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

◾  കോട്ടയം റബര്‍ബോര്‍ഡ് ആസ്ഥാനത്ത് 43 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍  ഒരു പ്രതി പിടിയില്‍. മധ്യപ്രദേശ് അലിരാജ്പുര്‍ സ്വദേശി ദല്‍സിംഗ് മണ്ഡേലോയ് ആണ് പിടിയിലായത്. ജനുവരി 19 ന് അഞ്ചു പേരുടെ സംഘമാണ് മോഷണം നടത്തിയത്.

◾  ഉത്തര്‍ പ്രദേശിലെ ലഖ്നൗവില്‍ കോച്ചിങ് സെന്ററില്‍ ഉണ്ടായ തീപിടിത്തത്തില്‍ 15 പേര്‍ മരിച്ചു.  സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ഏഴുപേര്‍ക്കെതിരെ കേസെടുത്തു. ഒളിവില്‍ പോയ രണ്ടുപേരെ കണ്ടെത്താനായി അന്വേഷണം നടക്കുകയാണ്. കോച്ചിങ് സെന്റര്‍ ഉള്‍പ്പെടുന്ന കെട്ടിടത്തിലെ മറ്റ് സ്ഥാപനങ്ങളുടെ ഉടമകളും നടത്തിപ്പുകാരുമാണ് അറസ്റ്റിലായത്.

◾  ദക്ഷിണ ലെബനനില്‍ ഇസ്രായേല്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ഹിസ്ബുള്ള നിര്‍മ്മിച്ച വന്‍ ഭൂഗര്‍ഭ ഡ്രോണ്‍ ഫാക്ടറിയും വിക്ഷേപണ കേന്ദ്രവും കണ്ടെത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന. ഇസ്രായേല്‍ അതിര്‍ത്തിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയുള്ള മജ്ദല്‍ സൗണ്‍ ഗ്രാമത്തിന് താഴെയാണ് അതിനൂതന സൗകര്യങ്ങളുള്ള ഭൂഗര്‍ഭ അറ കണ്ടെത്തിയത്.

◾  ഖത്തറിലെ പ്രമുഖ പ്രകൃതിവാതക കയറ്റുമതി കേന്ദ്രമായ റാസ് ലഫാന്‍ വ്യവസായ മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ബാര്‍സാന്‍ ഗ്യാസ് സപ്ലൈ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ 18 തൊഴിലാളികളെ കാണാതായി. 66 പേര്‍ക്കു പരിക്കേറ്റു.

◾  മേയ് ഒന്നുമുതല്‍ താന്‍ പുകവലിച്ചിട്ടില്ലെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി.  ജി-7 ഉച്ചകോടിക്കിടെയാണ് മെലോണി ഇങ്ങനെ പ്രതികരിച്ചത്. പുകവലിയോടുള്ള ആസക്തിയും അടിമത്തവുംമൂലം താന്‍ ആരെയെങ്കിലും കൊല്ലുമോയെന്നുവരെ പേടിയുണ്ടെന്ന മെലോണിയുടെ വാക്കുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

◾  കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന എന്‍എസ്‌കെ ടി20 ക്രിക്കറ്റ് ട്രോഫിയുടെ നാലാം സീസണ്‍ മത്സരങ്ങള്‍ ജൂണ്‍ 25 മുതല്‍ ജൂലൈ 3 വരെ നടക്കും. ടൂര്‍ണമെന്റില്‍ മൂന്ന് ഗ്രൂപ്പുകളിലായി 15 ടീമുകളാണ് പങ്കെടുക്കുന്നത്.

◾  ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള 17 അംഗ ഇംഗ്ലണ്ട് ടീമിനെ ഹാരി ബ്രൂക്ക് നയിക്കും. ടീമില്‍ യുവ ഓള്‍റൗണ്ടര്‍ ജെയിംസ് കോള്‍സിന്റെ സാന്നിധ്യമാണ് പ്രധാന ആകര്‍ഷണം. അഞ്ച് ടി20 മത്സരങ്ങളാണ് ഇന്ത്യക്കെതിരെ കളിക്കുക. ജൂലൈ ഒന്നിന് ആരംഭിക്കുന്ന പരമ്പര ജൂലൈ 11-ന് സൗത്താംപ്ടണില്‍ സമാപിക്കും.

◾  ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ ഉയര്‍ന്ന കടുത്ത വിമര്‍ശനങ്ങള്‍ തള്ളി മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ സ്‌ട്രൈക്കര്‍ മൈക്കല്‍ ഓവന്‍. വരാനിരിക്കുന്ന ഉസ്‌ബെക്കിസ്ഥാനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ ഹാട്രിക്കോടെ റൊണാള്‍ഡോ വിമര്‍ശകര്‍ക്ക് മറുപടി നല്‍കുമെന്നാണ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ് താരം കൂടിയായ ഓവന്‍ പറഞ്ഞു.

◾  ദുബൈ ആസ്ഥാനമായ ഡിപി വേള്‍ഡിന്റെ നിയന്ത്രണത്തിലുള്ള കൊച്ചി വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ മേയ് മാസത്തില്‍ ചരക്കുനീക്കത്തില്‍ റെക്കോഡിട്ടു. മേയില്‍ മാത്രം 77,637 ടി.ഇ.യു കണ്ടെയ്നറുകളാണ് തുറമുഖം കൈകാര്യം ചെയ്തത്. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍ക്കിടയിലാണ് ഇത്രയും മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചത്. ഈ വര്‍ഷം ജനുവരി മുതല്‍ മേയ് വരെയുള്ള കാലയളവിലെ ടെര്‍മിനല്‍ ചരക്കുനീക്കത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാലു ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മറ്റ് തുറമുഖങ്ങളില്‍ നിന്ന് തിരിച്ചുവിട്ട ചരക്കുകള്‍ ഉള്‍പ്പെടെയുള്ള ട്രാന്‍സ്ഷിപ്പ്മെന്റില്‍ ഉണ്ടായ വര്‍ധനവും ഈ റെക്കോഡ് നേട്ടത്തിന് കാരണമായി. മേയ് മാസത്തില്‍ സാധാരണ ഷെഡ്യൂളുകള്‍ക്ക് പുറമെ 17 അധിക കപ്പലുകള്‍ കൂടി ടെര്‍മിനല്‍ വിജയകരമായി കൈകാര്യം ചെയ്തു. പ്രധാന അന്താരാഷ്ട്ര കപ്പല്‍ ചാലുകള്‍ക്ക് സമീപം തന്ത്രപ്രധാനമായ സ്ഥാനത്താണ് വല്ലാര്‍പാടം തുറമുഖത്തിന്റെ സ്ഥാനം.

◾  സ്റ്റോറുകളില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ഫോണുകള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ കഴിയുന്ന 'കില്‍ സ്വിച്ച്' ഏര്‍പ്പെടുത്തി യു.കെയിലെ രണ്ട് മൊബൈല്‍ നെറ്റ്വര്‍ക്ക് പ്രൊവൈഡര്‍മാര്‍. വെര്‍ജിന്‍ മീഡിയ ഒ2, വോഡാഫോണ്‍ ത്രീ എന്നിവയാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്. ആപ്പിള്‍, സാംസങ് തുടങ്ങിയ നിര്‍മ്മാതാക്കള്‍ മോഷണം തടയുന്നതിനുള്ള ഇത്തരം നടപടികളില്‍ നേരത്തെ എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ മോഷണം റിപ്പോര്‍ട്ട് ചെയ്യുന്ന നിമിഷം തന്നെ ഉപകരണങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കുന്ന സാങ്കേതികവിദ്യയാണ് രണ്ട് കമ്പനികള്‍ അവതരിപ്പിച്ചിട്ടുള്ളത്. മോഷ്ടിക്കപ്പെട്ട ഫോണുകള്‍ വിപണിയിലെത്തുന്നത് തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. ലണ്ടനില്‍ മാത്രം കഴിഞ്ഞ വര്‍ഷം 70,000-ല്‍ അധികം ഫോണ്‍ മോഷണങ്ങള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സാങ്കേതികവിദ്യ വില്‍ക്കാത്ത ഡിവൈസുകളില്‍ മാത്രമേ സാധ്യമാകൂ. മൊബൈല്‍ ഫോണ്‍ സ്റ്റോറുകളില്‍ സംഘടിതമായ കവര്‍ച്ച നടത്തുന്നത് തടയുകയാണ് ഇതിന്റെ ലക്ഷ്യം.

◾  ജോജു ജോര്‍ജ്- ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മാസ്സ് ആക്ഷന്‍ ചിത്രം 'വരവ് ' സെന്‍സര്‍ ചെയ്തു. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഉടന്‍ റിലീസിനെത്തും. ബിഗ് ബഡ്ജറ്റില്‍ 98 ദിവസങ്ങള്‍ എടുത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ 'വരവ് 'ഹൈറേഞ്ച് പശ്ചാത്തലത്തില്‍ പ്ലാന്റര്‍മാര്‍ക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് പ്രമേയമാക്കുന്നത്. എ.കെ. സാജന്‍ ആണ് തിരക്കഥയൊരുക്കുന്നത്. വാണി വിശ്വനാഥ്, സുകന്യ, മുരളി ഗോപി, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോല്‍, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകന്‍, ബോബി കുര്യന്‍, അശ്വിന്‍ കുമാര്‍, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി,ബിജു പപ്പന്‍,ചാലി പാല, ഷാജി ഷാഹിദ്, ആന്‍ഡ്രായ് ബ്ലിറ്റസ് നെറ്റ്‌സോവ്, സാനിയ അയ്യപ്പന്‍, വിന്‍സി അലോഷ്യസ്, വീണ നായര്‍, മെറ്റില്‍ഡ പെട്രോവിക് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

◾  സൂര്യയെ നായകനാക്കി വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' എന്ന ചിത്രത്തിലെ ആദ്യഗാനം ജനശ്രദ്ധനേടുന്നു. റിലീസ് ചെയ്ത് രണ്ട് ദിവസത്തില്‍ 6 മില്യണിലധികം കാഴ്ചക്കാരെയാണ് ഗാനം സ്വന്തമാക്കിയിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ ജി വി പ്രകാശ് കുമാര്‍ ആണ് പട്ടാംമ്പൂച്ചി എന്ന ഗാനത്തിന് സംഗീതം ഒരുക്കിയത്. സുബ്ലഷിണി ആലപിച്ച ഗാനത്തിന് വരികള്‍ രചിച്ചത് അരുണ്‍രാജ കാമരാജ് ആണ്. ഏറെ രസകരമായ, ഒരേ സമയം ചടുലവും മെലഡി നിറഞ്ഞതുമായ താളത്തില്‍ ഒരുക്കിയ ഒരു റൊമാന്റിക് ഗാനമാണ് പട്ടാംമ്പൂച്ചി. നായികയായ മമിത ബൈജുവിന്റെ നൃത്തമാണ് ഗാനത്തിന്റെ ഹൈലൈറ്റ്. വിജയ് ബിന്നി ആണ് ഗാനത്തിന് നൃത്തം ഒരുക്കിയത്. നായകനായ സൂര്യയും മമിതയും ഒരുമിച്ചുള്ള രസകരമായ രംഗങ്ങളും ഈ ഗാനത്തിന്റെ ആകര്‍ഷണമാണ്. ചിത്രം 2026 ഓഗസ്റ്റ് 14ന് റിലീസ് ചെയ്യും. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

◾  ഐക്കണിക്ക് ടൂവീലര്‍ ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ഫ്‌ലയിംഗ് ഫ്‌ലീ ഇ6 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി ബെംഗളൂരുവില്‍ ആരംഭിച്ചു. ബൈക്കിനായി ഒരു പ്രത്യേക സര്‍വീസ് സംവിധാനവും കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്രധാന അറ്റകുറ്റപ്പണികളും അറ്റകുറ്റപ്പണികളും നടത്തുന്ന ബിടിഎം ലേഔട്ടില്‍ റോയല്‍ എന്‍ഫീല്‍ഡ് ഒരു വലിയ സര്‍വീസ് സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, പൊതുവായ സര്‍വീസിംഗിനായി നഗരത്തിലുടനീളം ചെറിയ സര്‍വീസ് പോയിന്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യം 2.79 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയില്‍ ഫ്‌ലൈയിംഗ് ഫ്‌ലീ ഇ6 പുറത്തിറക്കി. 3.91 കിലോവാട്ട്അവര്‍ ബാറ്ററിയാണ് ഇ6ന് കരുത്ത് പകരുന്നത്, കൂടാതെ 154 കിലോമീറ്റര്‍ ഐഡിസി റേഞ്ച് കമ്പനി അവകാശപ്പെടുന്നു. 15.4 കിലോവാട്ട് ഉം 60 എന്‍എം ഉം പെര്‍മനന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് മോട്ടോറും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് 3.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കുകയും മണിക്കൂറില്‍ 115 കിലോമീറ്റര്‍ വേഗത കൈവരിക്കുകയും ചെയ്യുന്നു.

◾  'അവള്‍ക്കൊപ്പം' എന്നത് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ പിന്നാലെ നടത്തിയ സുദീര്‍ഘവും അപകടം നിറഞ്ഞതുമായ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ അനുഭവക്കുറിപ്പാണ്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പ്രമുഖരുടെ ഗൂഢനീക്കങ്ങളെയും വേട്ടക്കാരെ സഹായിച്ച വ്യവസ്ഥിതിയെയും തുറന്നുകാട്ടുന്നതോടൊപ്പം, നീതിക്കായുള്ള ഒരു മാധ്യമപ്രവര്‍ത്തകന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ കഥയും ഈ പുസ്തകം പങ്കുവെക്കുന്നു. 'അവള്‍ക്കൊപ്പം'. ആര്‍. റോഷിപാല്‍. ഡിസി ബുക്‌സ്. വില 198 രൂപ.

◾  രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ ചിലര്‍ക്ക് രാത്രിയില്‍ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാനും ഗുരുതരാവസ്ഥയിലാകാനും സാധ്യതയുണ്ട്. നൊക്ട്രേണല്‍ ഹൈപ്പോഗ്ലൈസീമിയ എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. പ്രമേഹ രോഗികള്‍ക്ക് മാത്രമല്ല, അപൂര്‍വമായാണെങ്കിലും പ്രമേഹമില്ലാത്തവരിലും ഈ അവസ്ഥ സംഭവിക്കാം. ഹൃദയം വരെ നിലയ്ക്കാവുന്ന സാഹചര്യത്തിലേക്ക് ഹൈപ്പോഗ്ലൈസീമിയ നയിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കുറയാന്‍ പല ഘടകങ്ങള്‍ ഉണ്ട്. ഉപവസിക്കുന്നതു കൊണ്ടോ അല്ലാതെയോ ഭക്ഷണം ഒഴിവാക്കുന്നത്. പോഷകക്കുറവു മൂലം, ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റിന്റെ അളവു കുറയുന്നത്, രാത്രി ഏറെ വൈകി വര്‍ക്ഔട്ട് ചെയ്യുന്നത്, രാത്രി മദ്യം കഴിക്കുന്ന ശീലമുണ്ടെങ്കില്‍, കൂടിയ അളവില്‍ ഇന്‍സുലിന്‍ എടുക്കുന്നതു മൂലം, തെറ്റായ സമയത്ത് ഇന്‍സുലിന്‍ എടുക്കുന്നത് എന്നിവയെല്ലാം കാരണങ്ങളാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കുറഞ്ഞാല്‍ എപ്പോഴും ആരോഗ്യകരമായ ലഘുഭക്ഷണം കയ്യില്‍ കരുതുക. 15 ഗ്രാം കാര്‍ബോഹൈഡ്രറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കൂടാന്‍ സഹായിക്കും. ഭക്ഷണത്തില്‍ ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റ് നാച്വറല്‍ ഷുഗര്‍, പഴങ്ങള്‍, പച്ചക്കറികള്‍ ഇവ ഉള്‍പ്പെടുത്താം.
🟫
ശുഭദിനം
-കവിത കണ്ണന്‍.

കുറുക്കന്‍ രാത്രി അയാളുടെ കോഴിക്കൂട്ടില്‍ കയറി കോഴിയെ പിടിച്ചുതിന്നു.  മറ്റൊന്നിനെ കൊന്നു. ശബ്ദം കേട്ടെത്തിയ അയാള്‍ കുറുക്കനെ കണ്ടു പൊതിരെ തല്ലി.  അവസാന നിമിഷം കരുണ തോന്നി വെറെതെ വിട്ടു.  പിന്നീട് കുറച്ച് നാളത്തേക്ക് കുറുക്കനെ കാണാന്‍ ഉണ്ടായിരുന്നില്ല.  കുറുക്കന്‍ ഇനി വരില്ലെന്ന ധൈര്യത്തില്‍ അയാള്‍ കോഴിക്കൂട് അടയ്ക്കാതായി.  അപ്രതീക്ഷിതമായി കുറക്കുന്‍ വീണ്ടും വരികയും മൂന്ന് കോഴികളെ തിന്നുകയും കുറെയെണ്ണത്തിനെ എടുത്തുകൊണ്ടുപോവുകയും ചെയ്തു. കുറുക്കന്‍ ഓടി പോകുന്നത് അയാള്‍ക്ക് നിസ്സഹായതയോടെ നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.. ഉപദ്രവിക്കുന്നവരോട് ക്ഷമിക്കാം, വീണ്ടുമൊരു അവസരം നല്‍കരുത്.  പൊറുക്കുന്നതും മറക്കുന്നതും രണ്ട് കര്‍മ്മങ്ങളാണ്.  ദ്രോഹിക്കുന്നവരോട് ക്ഷമിക്കുന്നത് നല്ലതാണ്.  പ്രതികാരസാധ്യത അവിടെ അവസാനിക്കും.  സന്തോഷവും സമാധാനവും ലഭിക്കും.   പക്ഷേ, സംഭവിച്ച ദുരന്തവും അതിന് കാരണമായവരേയും മറന്നുകളയരുത്.  നഷ്ടങ്ങളില്‍ നിന്നും പാഠം പഠിക്കാനുളള ശേഷിയെ പോലും അവഹേളിക്കുന്നതിന് തുല്യമാണത്.  എല്ലാവരേയും വിശുദ്ധരോ വിനയാന്വിതരോ ആക്കാന്‍ ആര്‍ക്കും സാധിക്കില്ല.  അവര്‍ ഒരുക്കുന്ന കെണികളില്‍ അകപ്പെടാതിരിക്കുക എന്നതാണ് നമ്മള്‍ ഓരോരുത്തരുടേയും ഉത്തരവാദിത്വം.  അമിതമായ വിശ്വാസം അത് ആത്മവിശ്വാസമായാലും അപരവിശ്വാസമായാലും അപകടകരമാണ് - ശുഭദിനം.

Post a Comment

0 Comments